
തൃശ്ശൂർ: മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിന്‍റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. 13 ജീവനുകൾ നഷ്ടപ്പെട്ട അപകടത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ ഇനി ഈ ജോലിക്കില്ല എന്നാണ് വിങ്ങലോടെ പ്രതികരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ വെടിപ്പുര സ്ഥിതിചെയ്തിരിന്നിടത്ത് ബാക്കിയായത് പുകയും ചെറിയ പൊട്ടിത്തെറികളും മാത്രമായിരുന്നു. വെടിപ്പുരയില്‍ നിന്ന് മാറി ദുരെ പാടശേഖരങ്ങൽ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച കണ്ടുനിൽക്കാനാവാത്തതാണ്. ആദ്യമണിക്കൂറുകളില്‍ ദുസ്സഹമായിരുന്ന രക്ഷാപ്രവർത്തനത്തില്‍ നെഞ്ചുപൊട്ടിക്കൊണ്ട് പങ്കാളികളായത് നാട്ടുകാർ തന്നെയാണ്. തിരിച്ചറിയാൻ സാധിക്കുന്നതും സാധിക്കാത്തതുമായ ശരീരങ്ങൾ സ്ട്രക്ചറുകളിലാക്കി അവർ ഓടുകയായിരുന്നു. രാത്രി വൈകിയും തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചവരുടെ ബന്ധുക്കളും അല്ലാത്തവരുമായ മനുഷ്യർ കൂടിനിൽക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഈ വലിയ ദുരന്തത്തെ എങ്ങനെ നേരിടും എന്നറിയാതെ നില്‍ക്കുകയാണ് ആളുകൾ.
സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ്13 പേരാണ് ചികിത്സയിലുള്ളത്.10 പേർ ഐസിയുവിൽ തുടരുന്നു. സതീഷ്, പ്രവീൺ എന്നിവർ വെന്റിലേറ്ററിലാണ്. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നടക്കം ഡോക്ടർമാർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്തു. 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോർട്ടം ചെയ്യാനുള്ളത്. തുടർന്ന് ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ കോളജ് സംവിധാനം സ്ഥലത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്. 4 സ്ഥലത്താണ് കൺഡ്രോൾ റൂം തുറന്നിരിക്കുന്നത്. അപകടത്തിൽപെട്ടവർക്കുള്ള ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കും. ലൈസൻസി സതീശന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ഒരാളെ ഇപ്പോൾ സർജറിക്കു വിധേയമാക്കും. തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘം തൃശ്ശൂരിൽ എത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam