ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ് അധികൃതര്‍.
ഇടുക്കി: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും. ആശുപത്രിയിലുള്ള രോഗികളെ മാറ്റും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ് അധികൃതര്‍. എംഎൽഎ കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ഇടുക്കിയിൽ ഇന്നലെ ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറുപേർ രോഗമുക്തരായി. എട്ട് പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇതിൽ ആറുപേര്‍ കരിമ്പന്‍ സ്വദേശികളാണ്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഏക ക്ലസ്റ്ററായ രാജാക്കാട് ഉറവിടം അറിയാത്ത രോഗികൾ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
കൊവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവർത്തകർ രാജാക്കാട് ദേശികളാണ്. രാജാക്കാട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കൊവിഡ് ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങി. ഇവിടെ 55 കിടക്കകൾ സജ്ജീകരിച്ചു. തൊടുപുഴയിൽ 103 കിടക്കകളുള്ള ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാർ ഒരാഴ്ചത്തേക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. 215 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.