
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പരാതിക്കനുസരിച്ച് ഇനി സർക്കാറിന് നിലപാട് എടുക്കാമെന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യാം. എംഎൽഎ സ്ഥാനം രാജിവെക്കാത്തവർ അസംബ്ലിയിലുണ്ട്. കൂടുതൽ കടുത്ത നടപടി ഉണ്ടായാൽ അതനുസരിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി ലൈംഗിക പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam