
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അജീഷ് ലഹരിക്ക് അടിമ എന്നാണ് പ്രാഥമിക നിഗമനം. ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു എന്ന വിചിത്ര മൊഴിയാണ് ഇയാൾ പോലീസിന് നൽകിയത്. എഴുകുംവയൽ സ്വദേശി ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ഒൻപതരയോടെ ആണ് നാടിനെ നടുക്കിയ ക്രൂര ഇരട്ട കൊലപാതകം നടന്നത്. വത്സമ്മയെ കിടപ്പു മുറിയിൽ വച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. അച്ഛൻ ആന്റണിയുടെ വയറിൽ ആണ് മാരകമായി കുത്തിയത്. ഇരുവരുടെയും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. മരണം ഉറപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചു കൊടുത്തു. ഇദ്ദേഹം എഴുകുംവയൽ ഇടവക വികാരിക്ക് അയച്ചു കൊടുത്തു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോഴാണ് പ്രതിയുടെ വിചിത്ര മറുപടി.
ലഹരിക്ക് അടിമ ആയിരുന്ന ഇയാളെ ബന്ധുക്കൾ ഇടപെട്ട് ലഹരി വിമോചന കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകിയിരുന്നു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അനീഷിന്റെ സഹോദരൻ വിദേശത്ത് ജോലി ചെയ്യുകയാണ്, തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam