
കൊച്ചി: വടക്കൻ പറവൂരിൽ പൊതുപ്രവർത്തക പി എസ് സുരമ്യയെ സുഹൃത്ത് ഷിബിൻ കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ച്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ സ്വന്തം വാഹനത്തിൽ ഷിബിൻ വീട്ടിലെത്തിച്ചത്. തുടർന്ന് കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. പിന്നാലെ ഷിബിൻ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കൊല്ലപ്പെട്ട സുരമ്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡിൽ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്നു സുരമ്യ. ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ച് കാലമായി നിലനിന്നിരുന്ന തർക്കത്തിന് പിന്നാലെയാണ് അരുംകൊല. ബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി.
കൊടുങ്ങല്ലൂരിലേക്ക് പോകാനാണ് സുരമ്യ ആലുവയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇതിനിടെ ഷിബിൻ വിളിച്ചതനുസരിച്ച് സുരമ്യ പറവൂരിൽ ബസ് ഇറങ്ങി. തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻ തുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. സംസാരിക്കുന്നതിനിടെ ഷിബിൻ പെട്ടെന്ന് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam