എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ മലപ്പുറത്ത് ആരോപിച്ചു.
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ ( RSS WORKER ) കൊലപാതകത്തിൽ എൻഐഎ (NIA) അന്വേഷണം ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച് (bjp march). കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് കളക്ട്രേറ്റ് മാർച്ച് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ മലപ്പുറത്ത് ആരോപിച്ചു. തീവ്രവാദത്തിനെതിരെ നിലപാടെടുത്താൽ ലീഗുമായിപ്പോലും കൈകോർക്കാൻ ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തമിഴ്‌നാട് പൊള്ളാച്ചിയിലേക്ക് കടത്തിയ കാര്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതിന്റെ ഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കാർ വിൽക്കാൻ കണ്ടു വരുന്ന സിസിടിവി ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കൊലപാതകം നടന്ന് മൂന്നാം ദിവസമാണ് പ്രതികൾ സഞ്ചരിച്ച മാരുതി 800 കാർ പൊള്ളാച്ചിക്കടുത്തെ കുഞ്ചു പാളയത്തിലെത്തിച്ചത്. രണ്ടുപേരാണ് കാറുമായി വർക്ക്ഷോപ്പിലെത്തിച്ചത്. പൊളിച്ചുമാറ്റുന്നതിനായി എത്തിച്ച വാഹനത്തിന് ആദ്യം 17,000 രൂപയായിരുന്നു ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 15,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് വാഹനം കൊടുത്തുമടങ്ങി. നവംബർ 22 നാണ് വാഹനം പൊളിച്ച് തുടങ്ങിയത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കാർ പൊളിച്ച് കഴിഞ്ഞിരുന്നു. കുറച്ചു ഭാഗം സേലത്തേക്ക് കയറ്റി അയക്കുകയും ചെയ്തു.