
തൃശൂര്‍: ഏകസിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഇഎംഎസ് നമ്പൂതിരിപ്പാടും സിപിഎമ്മും ആണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വ യോഗം. ഷാബാനു ബീഗം കേസില്‍ സുപ്രീംകോടതിയുടെ വിധിയെ മറപിടിച്ചു ഇസ്ലാമിക ശരീഅത്ത് പഴഞ്ചന്‍ ആണെന്നും അത് മാറ്റി തിരുത്തലുകള്‍ക്ക് വിധേയമാക്കണമെന്നും രാജ്യവ്യാപക പ്രചാരണം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. ഏകസിവില്‍ കോഡ് വിഷയത്തിലെ പാര്‍ട്ടി നിലപാട് കപടമാണെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. എം.അമീര്‍, ട്രഷറര്‍ ആര്‍. വി. അബ്ദുല്‍ റഹീം, ഭാരവാഹികളായ എ. എസ്.എം. അസ്ഗര്‍ തങ്ങള്‍, കെ.എ.ഹാറൂണ്‍ റഷീദ്,എം.പി. കുഞ്ഞിക്കോയ തങ്ങള്‍, പി.കെ. ഷാഹുല്‍ ഹമീദ്, അഡ്വ. വി.എം.മുഹമ്മദ് ഗസ്സാലി, ഐ.ഐ. അബ്ദുല്‍ മജീദ്, എം.വി. സുലൈമാന്‍, പി. കെ. അബൂബക്കര്‍, സി. അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
ഏക സിവിൽ കോഡില്‍ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നുമാണ് സതീശന്‍ ആരോപിച്ചത്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്.
അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam