
കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ. യുഡിഎഫിന് വോട്ട് ചെയ്തവർക്ക് നിരാശയുണ്ടാക്കുന്ന ചർച്ചയിലേക്ക് പോകരുതായിരുന്നുവെന്ന് പി അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു. ചർച്ചകൾ തടയേണ്ടവർ തന്നെ പരസ്യപ്രസ്താവന നടത്തുകയാണെന്നും ഉപ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ലീഗിന് കണ്ടറിഞ്ഞു നൽകുമെന്നും അബ്ദുൾ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കും. യുഡിഎഫിന് വോട്ട് ചെയ്തവർക്ക് നിരാശ ഉണ്ടാക്കുന്ന ചർച്ചയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരം നടപടികളിലേക്ക് കോൺഗ്രസ് പോകരുതായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിനെ നയിക്കുന്ന നേതാക്കളാണ് ഇത്തരം ചർച്ചകൾ നടത്തുന്നത്. ഇത്തരം ചർച്ചകൾ ഉണ്ടാകുമ്പോൾ ഒതുക്കി തീർക്കേണ്ട നേതാക്കൾ തന്നെയാണ് പരസ്യപ്രസ്താവന നടത്തുന്നത്. കഴിഞ്ഞ പത്തുകൊല്ലം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് യുഡിഎഫ് പ്രവർത്തകർ.
അവരുടെ മനോവീര്യം തകർക്കുന്നത് വിഷമമുണ്ടാക്കുന്ന നടപടിയാണ്. നിയമസഭയിലേക്ക് മത്സരിക്കാത്ത ആളെ മുഖ്യമന്ത്രി ആക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ സ്ഥിതി അറിയാമല്ലോ. ഹൈക്കമാൻഡ് തീരുമാനം എന്തായാലും ലീഗ് അംഗീകരിക്കുമെന്നും പി അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു.
ഉപ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ലീഗിന് കണ്ടറിഞ്ഞു നൽകും. അങ്ങോട്ട് പോയി പദവി ആവശ്യപ്പെടില്ല. കോൺഗ്രസുമായുള്ളത് ഏറെ കാലത്തെ ബന്ധമാണ്. ആ ബന്ധത്തിൽ ഉലച്ചിൽ തട്ടുന്ന തീരുമാനം കോൺഗ്രസിൽ നിന്നുണ്ടാകില്ലെന്നും അബ്ദുൽ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam