
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്ത്. ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും മുസ്ലിം ലീഗ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. മറ്റ് ചിലരൊക്കെ മറ്റ് പലതും പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തിൽ ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും സാദിഖ് അലി തങ്ങൾ അഭിപ്രായപ്പെട്ടു. യു ഡി എഫ് വളരെ കെട്ടുറപ്പോടെയാണ് പ്രവർത്തിച്ചത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയാണ് യു ഡി എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം പ്രചരണം നടത്തിയത്. ഇതിന്‍റെയെല്ലാം നല്ല പ്രതിഫലനം മണ്ഡലത്തിൽ കാണാമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. യാത്രയുള്ളതിനാലാണ് സാദിഖലി തങ്ങൾ നേരത്തെ തന്നെ പ്രതികരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലമ്പൂരിൽ വിജയം ഉറപ്പാണെന്നും ബാക്കി കാര്യങ്ങൾ കൂടുതൽ കണക്കുകൾ പുറത്തുവന്നതിനുശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.
അതേസമയം നിലമ്പൂരിൽ ആദ്യ രണ്ട് പഞ്ചായത്തുകൾ എണ്ണിക്കഴിയുമ്പോൾ യു ഡി എഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെന്നാണ് വിലയിരുത്തലുകൾ. വഴിക്കടവ് പഞ്ചായത്തിലെയും മൂത്തേടം പഞ്ചായത്തിലെയും വോട്ടുകളാണ് ആദ്യ മണിക്കൂറിൽ എണ്ണിത്തീർന്നത്. യു ഡി എഫിന് കൃത്യമായ സ്വാധീനമുള്ള ഇടങ്ങളിൽ പക്ഷേ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചിട്ടില്ല. ആദ്യമെണ്ണിയ വഴിക്കടവ് പഞ്ചായത്തിലെ 46 ബൂത്തുകളിൽ നിന്നും യു ഡി എഫിന് 11659 വോട്ടുകളും എൽ ഡി എഫിന് 10040 വോട്ടുകളും അൻവറിന് 4312 വോട്ടുകളുമാണ് ലഭിച്ചത്. ബി ജെ പി 1507 വോട്ടുകൾ നേടി. പ്രതീക്ഷിച്ചതിലേറെ മുന്നേറ്റമുണ്ടാക്കിയത് പി വി അൻവറാണ്. യു ഡി എഫ് വോട്ടുകളാണ് പിവി അൻവർ വഴിക്കടവിൽ പിടിച്ചതെന്നാണ് വ്യക്തമാകുന്നത്. മൂത്തേടം പഞ്ചായത്ത് യു ഡി എഫ് ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന പഞ്ചായത്തായിരുന്നു. ഇവിടെ 2021 ൽ 2331 വോട്ടിന്റെ ലീഡ് യു ഡി എഫ് നേടിയിരുന്നു. ലീഗിന് വ്യക്തമായ സ്വാധീനമുള്ള മൂത്തേടത്ത് പഞ്ചായത്തിൽ യു ഡി എഫ് വോട്ട് ചോർന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വഴിക്കടവിലെ പോലെ ലീഗ് വോട്ടുകൾ മൂത്തേടത്ത് ചോർന്നിട്ടില്ല. ഇത്തവണ ലീഡ് 2500 കടക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് 3700 ലധികം ലീഡ് നേടാൻ യു ഡി എഫിന് കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam