നിരോധനം ചോദിച്ചുവാങ്ങിയതെന്ന് കേരള നദ്‍വത്തുല്‍ മുജാഹീദ്ദിൻ പ്രതികരിച്ചപ്പോൾ നിരോധനമല്ല പരിഹാരമെന്നായിരുന്നു മുസ്ലീം ലീഗ് നിലപാട്. നിരോധനം ജനാധിപത്യ വിരുദ്ധവും വിവേചനപരവുമെന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധന വാർത്ത വന്നതിന് പിന്നാലെ വിവിധ മുസ്ലീം സംഘടനകളും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പൊതുവിൽ മുസ്ലിം സംഘടനകളുടെ പ്രതികരണത്തെ സമ്മിശ്രം എന്ന് ചുരുക്കി പറയാം. നിരോധനം ചോദിച്ചുവാങ്ങിയതെന്ന് കേരള നദ്‍വത്തുല്‍ മുജാഹീദ്ദിൻ പ്രതികരിച്ചപ്പോൾ നിരോധനമല്ല പരിഹാരമെന്നായിരുന്നു മുസ്ലീം ലീഗ് നിലപാട്. നിരോധനം ജനാധിപത്യ വിരുദ്ധവും വിവേചനപരവുമെന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം.
നിരോധന വാർത്തയ്ക്ക് പിന്നാലെ ആദ്യം പ്രതികരിച്ചതിൽ ഒരാൾ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറായിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധന നടപടിയെ പിന്തുണക്കുന്നതായിരുന്നു മുനീറിന്‍റെ പ്രതികരണം. എന്നാൽ പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നിരോധനമല്ല, ബോധവല്‍ക്കരണമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഇരു നേതാക്കളും പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികളോട് യോജിക്കുന്നുണ്ടെങ്കിലും നിരോധനം പരിഹാരമല്ലെന്ന നിലയിലാണ് കാര്യങ്ങൾ വിശദീകരിച്ചത്. നിരോധനത്തെക്കുറിച്ച് സമസ്തയുടെ ഇരു വിഭാഗവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം കേരള നദ്‍വത്തുല്‍ മുജാഹീദ്ദിൻ നിരോധനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളിലൂടെ പി എഫ് ഐ നിരോധനം ചോജിച്ചുവാങ്ങിയെന്നും അവർ വ്യക്തമാക്കി. അതേസമയം പോപ്പുലർ ഫ്രണ്ടിന് സമാനമായ പ്രവർത്തികളാണ് ആർ എസ് എസ് നടത്തുന്നതെന്നും എല്ലാം നീതിപൂര്‍വം കാണാൻ കഴിയണമെന്നുമാണ് കെ എന്‍ എം ആവശ്യപ്പെട്ടത്. നിരോധനത്തെ എസ്‍ വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി സ്വാഗതം ചെയ്യുകയായിരുന്നു. എന്നാല്‍ നിരോധനം വിവേചനപരമെന്നും, ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് വേണ്ടതെന്നുമായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും മാഅത്തെ ഇസ്ലാമി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.