മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണ്, ദുരൂഹതയില്ലെന്ന് പൊലീസ്

By Web TeamFirst Published Mar 6, 2021, 10:51 PM IST
Highlights

ഇന്നലെയാണ് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചത്. 

ദില്ലി: മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണിട്ടെന്ന് ദില്ലി പൊലീസ്. ദില്ലിയിലെ വസതിയിൽ വച്ച് നാലാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‍മോർട്ടം നടത്തിയെന്നും മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദില്ലി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാൽ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും മൊഴികൾ രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. 

ഇന്നലെയാണ് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചത്. 71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഭൗതിക ശരീരം നാളെ കേരളത്തിൽ എത്തിക്കാനിരിക്കുകയാണ്. ദില്ലി ഹൗസ്ഖാസിലെ സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദെമത്രയോസ് നേതൃത്വം നൽകി. 

മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ എം ജി ജോർജ് ഓർത്തഡോക്സ് സഭാ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

click me!