
മുതുകുളം: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) അറസ്റ്റിൽ. സ്വർണവും പണവും കവരാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ പ്രതി ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസ് തന്നെ സംശയിക്കില്ലെന്ന ആത്മവിശ്വാസത്തിൽ കൊലപാതകത്തിന് ശേഷവും ഇയാൾ നാട്ടിൽത്തന്നെ തങ്ങുകയായിരുന്നു. എസ് പിയുടെ മേൽനോട്ടത്തിൽ മൂന്നുസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിച്ചിരുന്നെങ്കിലും തലയുടെ പിന്നിൽ അടിയേറ്റതുപോലുള്ള പരിക്കുണ്ടായിരുന്നു. തങ്കമ്മയെയും വീടിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് കൊലപാതകിയെന്ന് പൊലീസ് ആദ്യമേ സംശയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരിൽ ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പ്രകാശനെ പിടികൂടാൻ നിർണായകമായത്.
ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. കനകക്കുന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈയും കാലും തുണികൊണ്ടു ബന്ധിച്ച് കഴുത്തിൽ കല്ലുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ ദേഹത്തുണ്ടായിരുന്ന ആറു പവനോളം സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam