ഉദ്യാഗസ്ഥർക്കെതിരെ പ്രതികാര നടപടിയെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. മുട്ടിൽ മരം മുറി സംഭവത്തിൽ, വീഴ്ച വരുത്തിയ മുതിർന്ന വനം ഉദ്യേഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും മരംമുറി വിവാദവുമായി ബന്ധമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യാഗസ്ഥർക്കെതിരെ പ്രതികാര നടപടിയെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. മുട്ടിൽ മരം മുറി സംഭവത്തിൽ, വീഴ്ച വരുത്തിയ മുതിർന്ന വനം ഉദ്യേഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഐ എഫ് എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വനം വകുപ്പിന് നേരിട്ട് സാധിക്കില്ല. അതിന് നടപടി ക്രമങ്ങൾ പാലിക്കണം. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കാലതാമസം ഉണ്ടാകുന്നതിൽ സംശയം വേണ്ട. തെറ്റ് ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കും. കുറ്റം ചെയ്യാത്തവർ ക്രൂശിക്കപ്പെടില്ല. അന്വേഷണത്തിനാവശ്യമായ ഫയലുകളും ട്രീ രജിസ്റ്ററും കിട്ടിയിട്ടില്ലെന്ന് പരാതിയില്ല. അങ്ങനെ ആക്ഷേപമുണ്ടെങ്കിൽ അത് പരിഹരിക്കും. കർഷകർക്ക് മരം മുറി സംബന്ധിച്ചുള്ള അവ്യക്തത നീക്കും. അതിന് പുതിയ ഉത്തരവോ നിയമ നിർമ്മാണമോ വേണ്ടി വരും. നിയമ വിദഗ്ധരുമായി അത് ആലോചിക്കും.
പരസ്പര വിരുദ്ധ വെല്ലുവിളി നേരിടേണ്ടി വരുന്ന വകുപ്പാണ് വനം വന്യ ജീവി വകുപ്പ്. വന്യജീവി സംരക്ഷണം ഉറപ്പാക്കണം. വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകരുടെ ദുരിതം പരിഹരിക്കണം. ഇത് രണ്ടും സമാന്തരമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona