
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബർ. യൂട്യൂബിൽ എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്.
പെൺ സുഹൃത്തിന്‍റെ വീട്ടിൽ രാത്രി എത്തിയതിന് ആൾക്കൂട്ടം കെട്ടിയിട്ടു മർദിച്ചതാണ് അശോക് ദാസിന്റെ മരണത്തിന് കാരണം. കേസിൽ അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മുൻ പഞ്ചായത്ത് മെമ്പറും കേസിൽ പ്രതിയാണ്. അശോക് ദാസിനെ പ്രതികൾ കെട്ടിയിട്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കേസായതോടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഈ ദൃശ്യങ്ങൾ വീണ്ടെടുക്കും. അശോക് ദാസും പെൺകുട്ടികളും തമ്മിൽ തർക്കമുണ്ടായി. ഇതോടെ ഇയാൾ വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിച്ചു. മർദ്ദന ശേഷം കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മർദ്ദനം തുടർന്നു. മർദ്ദനത്തിൽ ശ്വാസകോശം തകർന്നു. തലയുടെ വലതുഭാഗത്ത് ഉണ്ടായ മർദ്ദനത്തിൽ രക്തസ്രാവം ഉണ്ടായി. ഇത് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്.
മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയിലാണ് സംഭവമുണ്ടായത്. ഇവിടെയുള്ള ക്ഷേത്ര കവാടത്തിന്‍റെ മുന്നിലെ ഇരുമ്പ് തൂണില്‍ വ്യാഴാഴ്ച്ച രാത്രി അശോക് ദാസിനെ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. അവശനിലയിലായ അശോക് ദാസിനെ പുലർച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാവിലെ വിദഗ്‌ധ ചികിത്സയ്ക്കായി ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാൾക്കൊപ്പം ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രിയെത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. പെൺ സുഹൃത്തിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam