
കൊച്ചി: മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തിരി തെളിയും. ഫോർട്ട് കൊച്ചിയിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെ ഉദ്ഘാടനം ചെയ്യുക. നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും എന്ന പ്രമേയത്തിലുള്ള ഇത്തവണത്തെ ബിനാലെ ഏപ്രിൽ 10 വരെ നീണ്ടുനിൽക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മുസിരീസ് ബിനാലെ വീണ്ടും എത്തുമ്പോൾ വരവേൽക്കാൻ ഫോർട്ട് കൊച്ചിയിൽ ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. കൊവിഡിനെ തുടർന്ന് മാറ്റിവച്ച 2020 ലെ ബിനാലെ പതിപ്പാണ് ഇത്തവണത്തേത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ ഇത്തവണ അരങ്ങിലെത്തും. ഇതിൽ പലതും നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ അടക്കം 14 വേദികളിലായാണ് ബിനാലെ നടക്കുക.
സിംഗപ്പൂരിൽ നിന്നുള്ള ഷുബിഗി റാവുവാണ് ക്യുറേറ്റർ. 2012 ൽ തുടങ്ങിയ കൊച്ചി ബിനാലെയുടെ പത്താംവാർഷികമാണ് ഇത്തവണത്തേത്. 2018 ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിന് എത്തിയത്. ഇതിലും കൂടുതൽ പേരെയാണ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇതിനായി ഇത്തവണ ബിനാലെ വേദികളിലേക്ക് രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെ പ്രവേശനമുണ്ടാകും. ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉം മുതിര്‍ന്നവർക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്.
ഉദ്ഘാടന ചടങ്ങിൽ.മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരും എം പിമാരും എം എൽ എമാരും, കൊച്ചി മേയറും മറ്റ് ജനപ്രതിനിധികളുമെല്ലാം പങ്കെടുക്കും. ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുമെങ്കിലും ആസ്പിൻവാൾ ഹൗസ് ഉൾപ്പെടെ ചില ബിനാലെ വേദികളിലെ പ്രവേശനം ഡിസംബർ 23 ന് മാത്രമെ ആരംഭിക്കുകയുള്ളു എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇത്തവണ ബിനാലെയുടെ പ്രവർത്തനങ്ങൾക്കായി ആസ്പിൻവാൾ ഹൗസ് ലഭ്യമായത് വളരെ വൈകിയാണെന്നും. ഇത് വേദി ഒരുക്കുന്നതിൽ താമസമുണ്ടാക്കിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam