
പത്തനംതിട്ട: സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ നിയമ നടപടി നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടി എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിക്ക് ക്യത്യമായ മറുപടിയില്ല. സ്വപ്നക്കെതിരെ മാന നഷ്ടക്കേസ് കൊടുക്കും എന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്.
ഇടനിലക്കാരൻ മുഖേനെ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒത്തുതീര്‍പ്പിന് വേണ്ടി സമീപിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്നയുടെ ആരോപണം.
എന്നാല്‍ സ്വപ്നയ്ക്കെതിരായ നിയമ നടപടിയെക്കുറിച്ച് എംവി ഗോവിന്ദന്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണെന്ന് എംവി ഗോവിന്ദൻ മറ്റൊരു ചോദ്യത്തിന് മറുപടിയായി. ബിജെപിക്ക് ഹിന്ദുത്വ നിലപാടാണ്. കോൺഗ്രസിന് മൃദു ഹിന്ദുത്വവും. എത് സമയത്തും കോൺഗ്രസിന് ബിജെപിയാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹം നടക്കുകയാണ്. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് ആഭ്യന്തര കലഹം മറച്ചുവയ്ക്കുന്നു. കെ സുധാകരനെ മാറ്റാൻ പാർട്ടിയിൽ തന്നെ ശബ്ദം ഉയരുന്നു. കെ.മുരളീധരന്റെ പ്രസ്താവന ഉദാഹരണമാണ്. കോൺഗ്രസ് പിളർന്നാൽ ഒരു വിഭാഗം ബി ജെ പിയിൽ പോകുമെന്നതിൽ സംശയമില്ലെന്നും സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയിൽ വൻ ജനപങ്കാളിത്തമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam