കോടിയേരിക്ക് പകരം ആര്‍ക്കും പ്രത്യേക ചുമതലയില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

By Web TeamFirst Published Dec 6, 2019, 9:54 AM IST
Highlights

കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുമ്പോൾ പകരം ആർക്കും പ്രത്യേക ചുമതലയില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാർട്ടി നിലവിലുള്ളത് പോലെ പ്രവർത്തിക്കും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുമ്പോൾ പകരം ആർക്കും പ്രത്യേക ചുമതലയില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാർട്ടി നിലവിലുള്ളത് പോലെ പ്രവർത്തിക്കും. പാർട്ടി സെൻറർ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്ന വാർത്തയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കുകയാണ്. ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്ന്  റിപ്പോ‍‍ർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എം വി ഗോവിന്ദന്‍ മാസ്റ്ററുടെയും പ്രതികരണം വന്നിരിക്കുന്നത്. 

മുഖ്യമന്ത്രിയടക്കം മന്ത്രിമാർ വിദേശസന്ദർശനം കഴിഞ്ഞെത്തിയ ശേഷം ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമാണ് ഇന്നത്തേത്. പ്രതിപക്ഷം വലിയ വിമർശനമുന്നയിച്ച സാഹചര്യത്തിൽ വിദേശസന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായേക്കും. കെഎസ്ആർടിസി പ്രതിസന്ധി, മാർക്ക് ദാന വിവാദത്തിലെ ഗവർണറുടെ ഇടപെടൽ, കൈതമുക്ക് സംഭവം, വയനാട്ടിൽ വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം എന്നിവയും യോഗം ചർച്ച ചെയ്യും.
 

click me!