ഫാത്തിമയുടെ കുടുംബം ചെന്നൈയിൽ; അന്വേഷണ സംഘത്തെ കാണും, തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

By Web TeamFirst Published Dec 6, 2019, 6:40 AM IST
Highlights

മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയുമായി കൂടിക്കാഴ്ച നടത്താനും കുടുംബം ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകും. 

ചെന്നൈ: മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്‍റെ പിതാവ് ലത്തീഫും സഹോദരി ഐഷയും ഇന്ന് ചെന്നൈയിൽ അന്വേഷണ സംഘത്തെ കാണും. മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും കുടുംബം ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകും. 

ഇന്നലെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കേരളത്തിലെ എംപിമാർക്കൊപ്പം കുടുംബം കണ്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവ് പുറത്തിറങ്ങും എന്നാണ് അമിത് ഷാ ഫാത്തിമയുടെ പിതാവിന് നൽകിയ ഉറപ്പ്. ഫാത്തിമയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക് പുറമേ ഏഴ് സഹപാഠികൾക്കും പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് ആരോപിച്ചിരുന്നു.

Read More: ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം; കുടുംബത്തിന് അമിത് ഷായുടെ ഉറപ്പ്

നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.  

Read More: ഫാത്തിമ ലത്തീഫിന്‍റെ മരണം; തമിഴ്‍നാട് പൊലീസ് നിരുത്തരവാദപരമായി പെരുമാറി,കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ്

click me!