
കോഴിക്കോട് : അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവൻ നായർക്ക് വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റൊരാളുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത വ്യക്തിത്വമാണ് എംടി വാസുദേവൻ നായരെന്ന് എം വി ഗോവിന്ദൻ അനുസ്മരിച്ചു. എംടി യുഗം അവസാനിച്ചിരിക്കുകയാണ്. എംടിയോട് ചേർത്ത് നിർത്തി താരതമ്യം ചെയ്യാൻ നമുക്ക് ആരുമില്ല. അദ്ദേഹം എഴുതിയ നോവലുകളും ചെറുകഥകളും ചലച്ചിത്ര ഇതിഹാസങ്ങളും ചർച്ച ചെയ്യപ്പെട്ടു.
കേരളത്തിലെ ഇടതുപക്ഷ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ എഴുത്തുകാരിൽ ഒരാളായിരുന്നു എംടി. പാർട്ടി ശക്തമായ വിമർശനങ്ങൾ നേരിട്ടപ്പോൾ പക്വതയോടെ സിപിഎം ഇല്ലായിരുന്നുവെങ്കിൽ എന്ന ചോദ്യം അദ്ദേഹം കേരളത്തിന് മുന്നിൽ ഉയർത്തി. സിപിഎം ഇല്ലാത്ത കാലത്തെ കുറിച്ച് ചിന്തിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തു. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കേരളത്തിൽ അടയാളപ്പെടുത്തിയ കലാകാരനാണ് വിട പറയുന്നതെന്നും എം വി ഗോവിന്ദൻ അനുസ്മരിച്ചു.
എംടിയുടെ വേർപാട് ദുഃഖകരം
എംടിയുടെ വേർപാട് ദുഃഖകരമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. ഫാസിസത്തിനെതിരായുള്ള ശക്തമായ നിലപാട് സ്വീകരിച്ച ചിന്തകനും സാംസ്കാരിക നേതാവുമാണ്. എംടിയുടെ ഓർമ്മകൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകണം. പുതുതലമുറ എംടിയെ പാഠ്യ വിഷയമാക്കേണ്ടതാണ്. സർക്കാർ ആ കാര്യം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രിയുമായി ചേർന്ന് തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam