
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. തൃശ്ശൂരിൽ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ വിമര്‍ശനത്തോടും രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ കുടുംബശ്രീയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്ത്രീ ശാക്തീകരണ ചരിത്രത്തിൽ നിന്ന് ബോധപൂർവ്വം ചില പേരുകൾ പ്രധാനമന്ത്രി മോദി ഒഴിവാക്കി. സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും വിമാനത്താവളം കേന്ദ്ര നിയന്ത്രണത്തിലാണെന്നും പിന്നെ എവിടെയാണ് സ്വർണക്കടത്ത് കേസ് പോയതെന്നും അദ്ദേഹം ചോദിച്ചു.
ആളെ പറ്റിക്കാൻ പൈങ്കിളി കഥയുമായി ഇറങ്ങുകയാണ് ബിജെപിയും പ്രധാനമന്ത്രിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാൻ എന്തായിരുന്നു തടസമെന്ന് ചോദിച്ച അദ്ദേഹം ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണെന്നും വിമര്‍ശിച്ചു. കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണ്. വലിയ പ്രചാരവേലയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് മാത്രമേയുള്ളൂ. സ്വർണക്കത്ത് വസ്തുതാപരമായി അന്വേഷിക്കണം.
മതനിരപേക്ഷ ഉള്ളടക്കത്തോടെ വർഗീയതയെ ചെറുക്കാൻ കഴിയണമെന്ന് അയോധ്യ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു. ഇത് കോൺഗ്രസ് തിരിച്ചറിയണമെന്നും കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വനിതാ സംവരണം വോട്ട് തട്ടുന്നതിനുള്ള തന്ത്രങ്ങളാണ്, അതിനുള്ള കാര്യങ്ങൾ ബിജെപി ചെയ്യുകയാണ്. വനിതാ സംവരണ ബില്ലൊക്കെ അതിൻറെ ഭാഗമാണ്. ഗുസ്തി താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam