
ഇടുക്കി: സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും കൂടുതൽ ഒന്നും പുറത്തു വരാനില്ലെന്നും അതും പറഞ്ഞുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഗോവിന്ദൻ്റെ വാക്കുകൾ -
വിജയ് പിള്ള എന്ന പേരാണ് സ്വപ്ന സുരേഷ് പറഞ്ഞത്. എന്നാൽ രണ്ട് പത്രങ്ങൾ പറഞ്ഞത് അത് വിജേഷ് പിള്ളയാണെന്നാണ്. ഇതാരാണെന്ന് ആദ്യം വ്യക്തമാവട്ടെ... ഞാൻ ഉറപ്പായി പറയാണ് എനിക്ക് അങ്ങനെയൊരു മനുഷ്യനെ അറിയില്ല... പിന്നെ കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല, ഇവർക്ക് എവിടെ നിന്നാണ് പിള്ളയെ കിട്ടിയതെന്ന് അറിയില്ല. പിന്നെ മനോരമ പത്രം പറയുന്നത് പിള്ളയല്ല വിജേഷ് കൊയിലേത്ത് ആണ് എന്നാണ്. ഈ വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത്... എനിക്ക് ഈ പറയുന്ന ആളെ ഒരു പരിചയവുമില്ല.
തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല കെട്ടുറപ്പുള്ള കഥയുണ്ടാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്ത് കാര്യം.. സ്വപ്നയ്ക്ക് എതിരെ കേസ് കൊടുക്കാൻ ധൈര്യമുണ്ടോ എന്നല്ലേ സുധാകരൻ ചോദിച്ചത്. ആയിരം തവണ കേസ് കൊടുക്കും.. നിയമപരമായി എല്ലാ വഴിയിലും അവരെ നേരിട്ടും.. ഇവരെയൊന്നും ആർക്കും പേടിയില്ല... ഇവരുടെയൊന്നും ശീട്ട് സർക്കാരിനും വേണ്ട, മുഖ്യമന്ത്രിക്കും വേണ്ട, കുടുംബത്തിനും വേണ്ട... എനിക്കും വേണ്ട... എന്തോ വലുത് പുറത്തു വരാനുണ്ട് എന്നാണല്ലോ.. ഒന്നും വരാനില്ല.. എല്ലാം വന്നു കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam