'കെ റെയിൽ കല്ല് പിഴുതവരുടെ പല്ല് പറിക്കുമെന്ന് പറഞ്ഞിട്ടില്ല,സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും',എംവിജയരാജന്‍

By Web TeamFirst Published Dec 2, 2022, 3:26 PM IST
Highlights

പ്രതിഷേധ സമരം നടത്തിയാൽ കേസ് വരുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വീട്ടിൽ കല്ലിട്ടത് സർവേ നടത്താനാണെന്നും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിഎംവി ജയരാജൻ

കണ്ണൂര്‍:കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവിജയരാജന്‍ രംഗത്ത്.സിൽവർ ലൈൻ കല്ല്  പറിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ആ കല്ല് താടിക്ക് തട്ടി പല്ല് പോകുമെന്നാണ് താൻ പറഞ്ഞത് .കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കുമെന്നല്ല അതിന്റെ അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു.കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും പ്രതിഷേധ സമരം നടത്തിയാൽ കേസ് വരുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പ്രതിഷേധ സമരം നടത്തുന്നവർ നിയമ നടപടി കൂടി നേരിടണം. വീട്ടിൽ കല്ലിട്ടത് സർവേ നടത്താനാണെന്നും ജയരാജൻ പറഞ്ഞു.

കെ റെയില്‍ പദ്ധതി പ്രവർത്തനങ്ങൾ മരവിപ്പിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ അവസാനിക്കുന്നില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ ചുമത്തിയ കേസുകളുടെ കാര്യത്തിലും   സില്‍വര്‍ലൈന്‍ പാതയില്‍ ഉള്‍പ്പെട്ടതോടെ ക്രയവിക്രയം നിലച്ചു പോയ പുരയിടങ്ങളുടെ ഭാവിയെ കുറിച്ചും സർക്കാർ തുടരുന്ന മൗനമാണ് ജനങ്ങളുടെ ആശയക്കുഴപ്പത്തിന് കാരണം.. പൊതുമുതൽ നശീകരണം ഉൾപ്പെടെ ജാമ്യം കിട്ടാത്ത കേസുകളിൽ തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാർ മുതൽ സാധാരണക്കാരായ വീട്ടമ്മമാർ വരെ പ്രതികളാണ്. പുതിയ സാഹചര്യത്തിൽ ഈ കേസുകൾ കൂടി പിൻവലിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്.

കെറെയില്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കെതിരെ കേസെടുത്ത് കഷ്ടപ്പെടുത്തണോ എന്ന ചോദ്യം ഹൈക്കോടതിയും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും മുഖ്യമന്ത്രി നല്‍കിയത്.പദ്ധതി പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയം സാധാരണ നിലയിലാക്കുന്ന കാര്യത്തിലും സർക്കാർ ഉത്തരവിൽ വ്യക്തതയില്ല. അത്യാവശ്യത്തിന് പോലും കെ റെയിൽ മേഖലയിലെ ഭൂമിയുടെ ഈടിൽ വായ്പ നൽകാൻ പൊതുമേഖലാ ബാങ്കുകൾ പോലും ഇപ്പോൾ തയാറാകുന്നില്ല.പദ്ധതി മരവിപ്പിച്ച സാഹചര്യത്തിൽ കൃത്യമായ ഒരു ഉത്തരവിലൂടെ തന്നെ പദ്ധതി പ്രദേശത്തെ ഭൂമി ക്രയവിക്രയം സാധാരണ നിലയിലാക്കാൻ നടപടി വേണമെന്ന ആവശ്യവും സജീവമാണ്.

click me!