ഓട്ടോകാര്‍ക്ക് മൂക്കുകയറിടാൻ എംവിഡി, മീറ്ററിടാതെ ഓടിയാൽ ഇനി 'സൗജന്യ യാത്ര'; സ്റ്റിക്കർ നിർബന്ധമാക്കാൻ നിർദേശം

Published : Jan 25, 2025, 01:37 PM IST
ഓട്ടോകാര്‍ക്ക് മൂക്കുകയറിടാൻ എംവിഡി, മീറ്ററിടാതെ ഓടിയാൽ ഇനി 'സൗജന്യ യാത്ര'; സ്റ്റിക്കർ നിർബന്ധമാക്കാൻ നിർദേശം

Synopsis

മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കിൽ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന 'മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി വരുന്നു. മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കിൽ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന 'മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തു. ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനമെന്നതിനാൽ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും. 

ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള വ്യാപക പരാതികൾ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിച്ചിരുന്നു. ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് വിളിച്ച യോഗങ്ങളിൽ മോട്ടോർവാഹനവകുപ്പ് അധികൃതർ ഇക്കാര്യം പലതവണ വ്യക്തമാക്കിയതുമാണ്. എന്നിട്ടും പഴയപടിയാണെന്ന വിലയിരുത്തലിലാണ് കർശന നടപടിക്കൊരുങ്ങുന്നത്. എന്നാൽ "മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം' ‌ സ്റ്റിക്കര്‍ പതിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും തയ്യാറാകുമോ എന്നത് കണ്ടറിയണം. ഇതിനൊപ്പം വർധിച്ചു വരുന്ന ബസ് അപകടങ്ങൾ കുറയ്ക്കുന്നതിനായി വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനം ബസുകളിൽ സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തിട്ടുണ്ട്. 

ഡ്രൈവർമാരുടെ കൺപോളകൾ അടയുന്നത് തിരിച്ചറിഞ്ഞ് ഇത് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്പോൾ ഡ്രൈവർ ഉണരുന്ന സംവിധാനമാണിത്.  ടെസ്റ്റ് നടക്കുമ്പോൾ ഇവ പരിശോധിച്ച് പ്രവർത്തനം ഉറപ്പാക്കും.  ഇതിനൊപ്പം ഗ്ലാസിൽ നിന്നുള്ള റിഫ്ലക്ഷൻ ഒഴിവാക്കാൻ ഡ്രൈവറുടെ സീറ്റിന് പിന്നിൽ കർട്ടൻ സ്ഥാപിക്കണമെന്നും  നിർദേശമുണ്ട്. നേരത്തെ ബസുകളിൽ ഡ്രൈവർ സീറ്റിനും കോ പാസഞ്ചർ സീറ്റിനും സീറ്റ് ബൽറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും ഇത് പലരും പ്രാവർത്തികമാക്കിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും