
തിരുവനന്തപുരം: ചാരക്കേസ് കെട്ടിച്ചമച്ച എല്ലാവരുടേയും പങ്ക് പുറത്തുവരണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുതെന്നും ഐബി അടക്കം എല്ലാവരും നിയമത്തിന് മുന്നില്‍ വരണമെന്നും നമ്പി നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. ഐഎസ്ആര്‍ഒയുടെ കരാര്‍ തികച്ചും നിയമവിധേയമായിരുന്നു. ന്യൂസ് അവറിലായിരുന്നു നമ്പി നാരായണന്‍റെ പ്രതികരണം.
അതേസമയം, ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോര്‍ട്ടിനെതിരെ ജെ രാജശേഖരന്‍ നായര്‍ രംഗത്തെത്തി. സമിതി റിപ്പോര്‍ട്ട് ശവപ്പെട്ടിക്ക് തുല്യമാണ്. റിപ്പോര്‍ട്ട് ചാരക്കേസിന്‍റെ യാഥാര്‍ത്ഥ്യം കുഴിച്ചുമൂടും. ചാരക്കേസ് സംബന്ധിച്ച തന്‍റെ പുസ്തകം വിപണിയില്‍ നിന്ന് ഒഴിവാക്കി. ഇതിനുപിന്നില്‍ ഐബിയാണെന്നും ഇതിനായി ഐബി പ്രസാധകരെ സമീപിച്ചുവെന്നും ജെ രാജശേഖരന്‍ നായര്‍ ആരോപിച്ചു. ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു ജെ രാജശേഖരന്‍ നായര്‍.
ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സൂക്ഷിക്കും. ഇത് സിബിഐക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam