
കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു മണിക്കൂർ സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സന്ദർശന സമയത്ത് തെരച്ചിൽ ബുദ്ധിമുട്ടാകുമെന്ന് എസ്പിജി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മോദി ബെയ്ലി പാലം വരെ സന്ദർശിക്കും. കൂടാതെ ക്യാമ്പും കളക്ടറേറ്റും സന്ദർശിക്കും. ദുരന്തത്തെ എൽ 3 ക്യാറ്റഗറിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടതായും മറ്റ് കാര്യങ്ങൾക്ക് വേണ്ടിയും സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ പ്രകമ്പനത്തെ തുടർന്ന് ദില്ലി സിസ്മോളജിയുമായി ബന്ധപ്പെട്ടിരുന്നു. ഭൂചലനമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുവരെ 226 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 133 പേരെ കാണാതായിട്ടുണ്ട്. ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ നാല് മൃതദേഹം കണ്ടെത്തിയെന്ന് വിവരം ഉണ്ട്. ഇത് ശരീരമാണോ ശരീര ഭാഗമാണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം പറയും. ദുരിത ബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റിതാമസിപ്പിക്കാൻ 125വാടക വീട് കണ്ടെത്തി. കേന്ദ്ര സംഘവുമായി ചർച്ച നടന്നുവെന്നും അടിയന്തര പുനർനിർമനത്തിന് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, മാലിന്യം നീക്കാനും കേന്ദ്രത്തോട് സഹായം തേടിയതായി മന്ത്രി അറിയിച്ചു. വായ്പകൾക്കായി ധനകാര്യ സ്ഥാപനങ്ങൾ വിളിച്ച് സമ്മർദം സൃഷ്ടിക്കുന്നത് കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വായ്പ ഇളവ് അവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
അതേസമയം, വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ ഒപി മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ ഉരുൾപൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഉണ്ടായ ശബ്ദമാണ് കേട്ടത്. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് നാഷനല്‍ സീസ്മോളജി സെന്‍റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. വയനാട്ടിലെ മറ്റു ജില്ലകളിലോ ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഉരുള്‍പൊട്ടലിനുശേഷമുണ്ടാകുന്ന ഭൂമി പാളികളുടെ നീക്കമാണെന്നും സെന്‍റര്‍ അധികൃതര്‍ അറിയിച്ചു.ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുമെന്നും ഇത് സ്വഭാവികമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലെവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 24മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam