
എറണാകുളം: കേരളത്തെ നടുക്കി പത്തനംതിട്ടയിൽ ഇരട്ട നരബലി. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നീ സ്ത്രീകളാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പ്രതികരിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണ സംഘം 10 ദിവസത്തിനകം മറുപടി നൽകണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ കേസ് ഗൗരവത്തോടെ കാണുന്നു. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടന്നതായി കേൾക്കുന്നത്. മറുപടി തൃപ്തികരം അല്ലെങ്കിൽ ഇടപെടും. നരബലി, മനുഷ്യക്കടത്ത് എന്നിവയ്ക്ക് എതിരെ ശക്തമായ പ്രചാരണം കേരളത്തിൽ വേണം. അതിന് വേണ്ടി സംസ്ഥാന സർക്കാർ തയാറാകണം. വളരെ ദുഃഖകരമായ സംഭവമാണിത്. ഏജൻ്റുമാർക്ക് നിർണായക പങ്കുണ്ട്. ഇവരെ പിടികൂടുക പ്രയാസം. സ്ത്രീകളെയും വിദ്യാഭ്യാസമില്ലാത്തവരെയും ആണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്. ബോധവത്കരണ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും രേഖാ ശർമ്മ വ്യക്തമാക്കി.
പൊതുസംവിധാനങ്ങൾക്കടക്കം ജാഗ്രത കുറവുണ്ടായെന്ന് ആനി രാജ. സമൂഹത്തിന് ആകെ വീഴ്ച പറ്റി. സർക്കാർ ഈ സംഭവത്തെ ഗൗരവത്തോടെ കാണണം. മന്ത്രവാദമടക്കമുള്ള കാര്യങ്ങൾ മേലിൽ നടക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആനി രാജ പറഞ്ഞു. പ്രതികരിക്കാൻ പോലും നാണിക്കുന്ന സംഭവമെന്ന് അന്വേഷി പ്രസിഡണ്ട് കെ. അജിത. ഇത്രയും പുരോഗമനപരമായ സമൂഹത്തിൽ ഇത്തരം സംഭവം നടന്നത് ഞെട്ടിച്ചു. വർഗ്ഗീയതക്കൊപ്പം അന്ധവിശ്വാസവും കേരളത്തിൽ വളർന്നു. അതിന്റെ ഫലമാണ് ഈ സംഭവം കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അജിത പറഞ്ഞു.
കൊച്ചിയിൽ 'നരബലി'! രണ്ട് സ്ത്രീകളുടെ തലയറുത്തു, കഷണങ്ങളാക്കി ബലി നൽകി, ദമ്പതികളും ഏജന്റും അറസ്റ്റിൽ