
കാസർകോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം. ദേശീയപാത ഒന്നാം റീച്ച് ജനകീയമായി തുറന്ന് നൽകിയത് സി എച്ച് കുഞ്ഞമ്പു എംഎൽഎയാണ്. ദേശീയപാതയിൽ കാസർകോട് നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം. കൊച്ചിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്യും മുൻപായിരുന്നു സമാന്തര ഉദ്ഘാടനം. മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്പി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.
കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തെ അപമാനിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്‌ഥാന സർക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ല. എൽഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പേരുണ്ടെന്ന് തന്നെ ഇന്നലെയാണ് അറിയിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. മന്ത്രിയെന്ന നിലയിൽ തനിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ട്. അത് ഒഴിവാക്കാനാവില്ല. കഴിഞ്ഞ തവണ തിരുവനനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് സംസ്ഥാന സർക്കാർ നിയോഗിച്ചത് അനുസരിച്ച് പോയപ്പോൾ എസ്പിജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ചോദിക്കുന്ന സ്ഥിതിയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ പാസ് ഉണ്ടായിട്ടാണ് ഈ ദുരനുഭവം. ആധാർ കാർഡ് കാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരിച്ചുപോവുകയാണെന്നും അന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പാസ് അല്ലാതെ ഒരു രേഖയും കാണിക്കാൻ സൌകര്യപ്പെടില്ലെന്ന് അന്ന് പറഞ്ഞതാണ്. തിരിഞ്ഞു നടന്ന തന്നെ പ്രോട്ടോകോൾ ഓഫീസർ ഇടപെട്ടാണ് തിരിച്ചുകൊണ്ടുവന്നതെന്നും എം ബി രാജേഷ് പറഞ്ഞു. ഇന്നത്തെ പരിപാടി അറിയിച്ചതാകട്ടെ ഇന്നലെയും. അത്തരം പരിപാടികൾക്ക് പോയി സമയം കളയാനില്ലെന്ന് എം ബി രാജേഷ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam