
തിരുവനന്തപുരം: നാഷണല്‍ ഹൈഡ്രോളജി പ്രോജക്റ്റിന്റെ പുതിയ റാങ്കിങ്ങില്‍ രണ്ടാമതെത്തി കേരളം. 2020 ജനുവരിയില്‍ ഏഴാം സ്ഥാനത്തായിരുന്നു. എന്നാല്‍ നാല് മാസത്തിനുള്ളില്‍ മികച്ച പ്രകടനത്തോടെ കേരളം രണ്ടാമതെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. റാങ്കിംഗ് പട്ടികയില്‍ കേരളത്തിനു മുന്‍പിലുള്ള ദാമോദര്‍ വാലി കോര്‍പ്പറേഷനുമായി 0.67 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാഷണല്‍ ഹൈഡ്രോളജി പ്രോജക്റ്റിന്റെ പുതിയ റാങ്കിങ്ങില്‍ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2020 ജനുവരിയില്‍ ഏഴാം സ്ഥാനത്തായിരുന്ന കേരളം മികച്ച മുന്നേറ്റമാണ് കുറഞ്ഞ കാലയളവിനുള്ളില്‍ കാഴ്ച വച്ചത്. റാങ്കിംഗ് പട്ടികയില്‍ കേരളത്തിനു മുന്‍പിലുള്ള ദാമോദര്‍ വാലി കോര്‍പ്പറേഷനുമായി 0.67 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് നിലവിലുള്ളത്. ഐഡിആര്‍ബി-യുടെ ഹൈഡ്രോളജി വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞത്. 2016ല്‍ ആരംഭിച്ച് 2024ല്‍ അവസാനിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തല്‍, ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തല്‍, റിയല്‍ ടൈം ഡാറ്റാ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക,
വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണാ സംവിധാനം തയാറാക്കുക, ബേസിന്‍ ലെവല്‍ റിസോഴ്സ് അസസ്മെന്റ് / പ്ലാനിംഗ്, ടാര്‍ഗെറ്റു ചെയ്ത ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക, തുടങ്ങിയവയും ഈ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam