
ദില്ലി: കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ച യുവമോർച്ചാ വനിത പ്രവര്‍ത്തകയെ പുരുഷ പൊലീസ് തടഞ്ഞ വിഷയം ഏറ്റെടുത്ത് ദേശീയ വനിത കമ്മീഷൻ. മാര്‍ച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും ഈ വിഷയം ഏറ്റെടുക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവര്‍ത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏല്‍പ്പിക്കുകയാണെന്നുമുള്ള യുവ മോര്‍ച്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് പങ്കുവെച്ചാണ് കേരളത്തിലേക്ക് പോകുമെന്ന് രേഖ ശര്‍മ്മ പ്രതികരിച്ചത്. ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വനിത പ്രവര്‍ത്തകയെ ദേഹോപദ്രവം ഏല്‍പ്പിച്ച ചിത്രവുമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസുകാർ വേണമെന്നുള്ളത് നിയമമാണ്. ഇവിടെ പുരുഷ പൊലീസ് ശരീരത്തിൽ സ്പർശിക്കുക മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്തിരിക്കുന്നു. ഈ കേസ് വെറുതെ വിടാനാവില്ല. ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടി വരും എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ദേശീയ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകുകയും ചെയ്തിരുന്നു.
അതേസമയം, എറണാകുളം കളമശേരിയിലെ മിവ ജോളിയ്ക്ക് എതിരായ പൊലീസ് നടപടിയെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം ന്യായീകരിച്ചിരുന്നു. കൺമുന്നിലെ പെട്ടെന്നുള്ള കുറ്റകൃത്യം തടയേണ്ടിവരുമ്പോള്‍ അത് ചെയ്യുന്നത് പുരുഷനോ, സ്ത്രീയോ, ട്രാൻസ്ജെൻഡറോ എന്ന് നോക്കാനാവില്ല. അത്തരത്തിലുള്ള നടപടി പൊലീസിന്‍റെ നൈതികതയ്ക്ക് ചേർന്നതുമല്ല.
സാമൂഹ്യ സുരക്ഷ മുൻനിർത്തിയാണ് ഡ്യൂട്ടി നിർവഹിക്കേണ്ടതെന്ന് വ്യക്തമാക്കി കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ എറണാകുളം റൂറൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയം പാസാക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‍യു എറണാകുളം ജില്ലാ സെക്രട്ടറിയായ മിവ ജോളിയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തത് വിവാദമായ പശ്ചാത്തലത്തിലാണ് അസോസിയേഷന്‍റെ പ്രമേയം.
ഭാര്യയുമായി വഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam