
തിരുവനന്തപുരം: പണിമുടക്കിലുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് സിഐടിയു. ചക്ക വെട്ടുമ്പോള്‍ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചത്. പണിമുടക്ക് ദിനത്തിൽ യുഡിഎഫിന്‍റെ യാത്ര മാറ്റി വയ്ക്കാത്തിനെതിരായ സിപിഎം വിമര്‍ശനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. അതേ സമയം പണിമുടക്കിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു.
പണിമുടക്കിൽ പലയിടത്തും അക്രമം ഉണ്ടായി. പക്ഷേ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ചുരുക്കുകയാണ് സമരസമിതി. ഇതിന്‍റെ പേരിൽ പണിമുടക്കിനെ ഇകഴ്ത്തരുതെന്നാണ് സിഐടിയു ജനറൽ സെക്രട്ടറിയുടെ ആവശ്യം. തൊഴിലാളികളുടെ പ്രശ്നം വാര്‍ത്തയാക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനവും ഉയർത്തി. കേരളത്തിൽ യോജിച്ച സമരത്തിൽ നിന്ന് ഐഎൻടിയുസിയെ യുഡിഎഫിന് വിലക്കിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം. ഐഎൻടിയുസി പറഞ്ഞിട്ടും പുതുയുഗ യാത്ര സതീശൻ മാറ്റി വച്ചില്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
പണിമുടക്കിന് പിന്തുണയ്ക്കുമ്പോഴും കേരളത്തിൽ മാത്രം ഹര്‍ത്താലുകുന്നത് നല്ലതാണോയെന്ന് ചര്‍ച്ച വേണമെന്നും കാലഹരണപ്പെട്ട പലതും മാറ്റണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം. അതേ സമയം ഒന്നിച്ചുള്ള സമരത്തിലും യാത്ര മാറ്റി വയ്ക്കുന്നതിലും തര്‍ക്കിക്കുമ്പോഴും എൽഡിഎഫ്- യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകള്‍ പണിമുടക്കി. തൊഴിൽ കോഡിനും തൊഴിലുറപ്പിലെ മാറ്റത്തിനുമെതിരെ ഇടതു സംഘടനകള്‍ പണിമുടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കൂടിയാണ് യുഡിഎഫ് അനുകൂല സംഘനകളുടെ സമരം. പണിമുടക്കിൽ പൊതുഗതാഗതവും നിലച്ചു.
സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ചുരുക്കം ഓട്ടോകളും ടാക്സികളും മാത്രമാണ് ഓടിയത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും ഓഫീസുകളിൽ ഹാജര്‍ നില തീരെ കുറവായിരുന്നു. കോണ്‍ഗ്രസ്, ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കുന്നില്ലെങ്കിലും സെക്രട്ടേറിയറ്റിൽ 10.7 ശതമാനം പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. കടകമ്പോളങ്ങള്‍ തുറന്നില്ല. അതേ സമയം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും ആര്‍സിസിയിലേയ്ക്കും പോകാനായി തിരുവനന്തപുരം റയിൽവെ സ്റ്റേഷനിലെത്തിയവര്‍ക്ക് പൊലീസും സന്നദ്ധ സംഘടനളും വാഹനങ്ങള്‍ ഏര്‍പ്പാടാക്കി. പണിമുടക്കിയ ഇടതു സംഘടനകള്‍ ലോക്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തി. യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകള്‍ തിരുവന്തപുരം ആര്‍എംഎസിലേയ്ക്കാണ് മാര്‍ച്ച് നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam