കഴിഞ്ഞ 80 കൊല്ലക്കാലത്തിനിടയിൽ റോസമ്മ ഉരുൾപൊട്ടലിനെക്കുറിച്ച് കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി റോസമ്മക്ക് നടുക്കുന്ന ഒരു ഓര്‍മ്മയാണ്.
കൊച്ചി: ആദ്യമായി ഉരുൾപൊട്ടൽ തൊട്ടടുത്തറിഞ്ഞതിന്‍റെ ഞെട്ടലിലാണ് കൂത്താട്ടുകുളം കൂരുമലയിലെ താമസക്കാർ. മഴക്കാലത്ത് വലിയ അപകടമുണ്ടാകുമോ എന്ന പേടിയിലാണ് എറണാകുളം ജില്ലയിലെ ഏറ്റവും വലിയ മലയായ കൂരമലയിൽ താമസിക്കുന്നവർ. മലയ്ക്ക് സമീപം പ്രവർത്തിക്കുന്ന പാറമടയാണ് ഉരുൾപൊട്ടലിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ 80 കൊല്ലക്കാലത്തിനിടയിൽ റോസമ്മ ഉരുൾപൊട്ടലിനെക്കുറിച്ച് കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി റോസമ്മക്ക് നടുക്കുന്ന ഒരു ഓര്‍മ്മയാണ്. വീടിന്റെ 50 മീറ്റർ മാത്രം മാറിയാണ് വെള്ളവും വലിയ കല്ലുകളും പതിച്ചത്. കൃഷി നശിച്ചു. കിടപ്പ് രോഗിയായ ഭര്‍ത്താവിനെയും കൂട്ടി ദുരുതാശ്വാസ ക്യാമ്പിലാണ് റോസമ്മയിപ്പോള്‍.
തിരികെ വീട്ടിൽ പോകണമെന്നുണ്ട്. പക്ഷേ മഴക്കാലം നിറയ്ക്കുന്ന ആദി ചെറുതല്ല. റോസമ്മയുടെ മാത്രമല്ല കൂരുമലയുടെ താഴെ താമസിക്കുന്ന പല കുടുംബങ്ങൾക്കും നെഞ്ചിടിപ്പാണ്. സമീപത്ത് പ്രവര്‍ത്തിക്കുന്ന പാറമടയാണ് ഉരുൾ പൊട്ടലിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലം കഴിയും വരെയെങ്കിലും പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.