
മലപ്പുറം: മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിര്‍ത്തിയത്. അതേസമയം, സ്കൂള്‍ ബസുകള്‍ നവകേരള സദസിന് വിട്ടു നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവില്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ പൊന്നാനിയില്‍ സ്കൂള്‍ ബസുകളിലാണ് ആളുകളെ എത്തിച്ചത്.
സ്കൂള്‍ കുട്ടികളെ നവകേരളാ സദസില്‍ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ ചൂഷണം ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമര്‍ശിച്ച കോടതി ഡിഡിഇയുടെ ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ തുയ്യം ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ കുട്ടികളെ റോഡിലിറക്കി നിര്‍ത്തിയത്. നവകേരളാ ബസില്‍ റോഡിലൂടെ പായുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഉച്ചയ്ക്ക് ഒന്നരമുതല്‍ ഒരു മണിക്കൂറോളം സമയമാണ് കുരുന്നുകള്‍ വഴിയരികില്‍ കാത്തുനിന്നത്. പൊന്നാനിയിലെ നവകേരളാ സദസ് കഴിഞ്ഞ് എടപ്പാളിലേക്ക് പോകുന്ന മന്ത്രി സംഘത്തെ അഭിവാദ്യം ചെയ്യാന്‍ അധ്യാപകര്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്.
അതേസമയം, പൊന്നാനിയില്‍ നടന്ന നവകേരളാ സദസിലേക്ക് ആളുകളെ എത്തിക്കാനായി അമ്പതോളം സ്കൂള്‍ ബസ്സുകള്‍ ഉപയോഗിച്ചു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. നവകേരളാ സദസിന് സ്കൂള്‍ ബസ് വിട്ടു നല്‍കുന്നതിനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേയാണ് സംഘാടകരുടെ ഈ നടപടി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam