
വയനാട്: നവകേരള സദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനത്തിന് ഓട്ടക്കുറവൊന്നുമില്ല. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകൾ പോകുന്നില്ലെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്റെ വിശദീകരണം.
മന്ത്രി സഭയുടെ നവകേരള ബസ് യാത്ര ചെലവ് ചുരുക്കാനാണെന്ന വാദം പാളി. വയനാട്ടിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വരവ് നവകേരള ബസിലായിരുന്നു. ഇതിൽ ബസിനൊപ്പം പൊലീസ് എസ്കോർട്ടും മറ്റു അകമ്പടി വാഹനങ്ങളും മാത്രമായിരുന്നു. എന്നാല്‍, താമസ സ്ഥലത്ത് നിന്നും പ്രഭാത യോഗത്തിലേക്ക് മന്ത്രിമാരെത്തുന്നത് ഓരോരോ വാഹനങ്ങളിലായിട്ടാണ്ട്. ചിലർ സ്വന്തം വാഹനത്തിൽ, ചിലർ ഒരുമിച്ചെത്തും. അതിനുമുണ്ടൊരു ന്യായവും ലാഭക്കണക്കും.
മന്ത്രിമാരുടെ ലഗേജുമായാണ് വാഹനങ്ങൾ ഹാൾട്ടങ് കേന്ദ്രത്തിലേക്ക് എത്തുക. ബസ് വരുന്ന വഴിയൊഴിവാക്കി, നേരത്തെ കാലത്തെ ലക്ഷ്യസ്ഥാനത്ത് എത്തും. അവിടെ നിന്ന് രാവിലെ നടക്കാൻ പോകാനും, പ്രസംഗ ചുമതലയുള്ളവർ വേദിയിലേക്ക് നേരത്തെ എത്താനും സ്വന്തം വാഹനം ഉപയോഗിക്കും. എന്നാലും ലഭാമെന്നാണ് നിലവിലെ സർക്കാർ കണക്ക്.
അതേസമയം, നവകേരള സദസിലേക്ക് മന്ത്രിസഭ ബസിലെത്തുമ്പോൾ അകമ്പടിയായി മറ്റൊരു ബസ് കൂടി ഒപ്പം ഓടുന്നുണ്ട്. യാത്രക്കാരില്ലാതെ, മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് ഒരു കെഎസ്ആര്‍ടിസി ബസ്. കാബിനറ്റ് ബസിന്‍റെ യാത്രയെങ്ങാനും മുടങ്ങിയാലുള്ള പകരം സംവിധാനമായിട്ടാണ് കെഎസ്ആർടിസിയുടെ എസി വോൾവോ ബസ് ഓടുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ആർഎസ് 781 ബസാണ് നവകേരള ബസിന് പുറകെ ഓടുന്നത്.