
കോഴിക്കോട്: കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ ഞായർ മുതൽ സർവീസ് നടത്തുന്ന നവകേരള ബസിന്റെ ടിക്കറ്റ് മുഴുവനും വീറ്റു തീർന്നു. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റുകൾ തീർന്നു. ആധുനിക സൗകര്യങ്ങളോടു കൂടി ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് ബസ് എത്തിച്ചു. ശുചിമുറി, ഹൈഡ്രോളിക് ലിഫ്‌റ്റ്, വാഷ്‌ബെയ്‌സിൻ എന്നിവയോടുകൂടിയ ബസിലെ യാത്രാനുഭവം മികച്ചതായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. എസി ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുണ്ട്.
ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കി മാറ്റം വരുത്തി. ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പുലർച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവിൽ എത്തും. പകൽ 2.30ന് ബംഗളൂരുവിൽനിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam