
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍. എന്നാല്‍ അതിന് മുന്‍പ് ബസില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഈ ബസ് നിലവിലുള്ളത് തിരുവനന്തപുരത്താണ്. മെയ് അഞ്ചിനാണ് കോഴിക്കോട്- ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി ബസ് കോഴിക്കോടേക്ക് പോവുകയാണ്. ഈ യാത്രയിലാണ് പൊതുജനങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമുള്ളത്. ഇന്ന് വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ഏറെ ചര്‍ച്ചയായ നവകേരള ബസ് മെയ് അഞ്ച് മുതല്‍ ഗരുഡ പ്രീമിയം എന്ന പേരിലാണ് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ബസ് രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.5ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബംഗളൂരു (സാറ്റ്ലെറ്റ്, ശാന്തിനഗര്‍ ) എന്നിവയാണ് സ്റ്റോപ്പുകള്‍. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്സും നല്‍കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam