മെയ് മാസം ആദ്യ ദിനങ്ങളിൽ കേരളത്തിലെ 12 ജില്ലകളിൽ വരെ മഴ ഉറപ്പാണെന്നാണ് പ്രവചനം
തിരുവനന്തപുരം: കൊടും ചൂടിൽ കേരളം വലഞ്ഞ ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേന്ദ്ര കാലാവസ്ഥ പ്രവചനം സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ്. ആദ്യ ദിനങ്ങളിൽ കേരളത്തിലെ 12 ജില്ലകളിൽ വരെ മഴ ഉറപ്പാണെന്നാണ് പ്രവചനം. ഇന്നലെ ശക്തമായ വേനൽമഴ മെയ് മാസത്തിലെ ആദ്യ ദിനങ്ങളിലും കേരളത്തിന് ആശ്വാസമേകുമെന്നാണ് വ്യക്തമാകുന്നത്. മെയ് 4 വരെയുള്ള പ്രവചന പ്രകാരം 12 ജില്ലകളിൽ വരെ മഴ ലഭിച്ചേക്കാം. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ സാധ്യതയുണ്ട്.
അതേസമയം ഇന്നലെ തിരുവനന്തപുരവും കൊല്ലവുമടക്കമുള്ള തെക്കൻ ജില്ലകളിൽ കാര്യമായ മഴ ലഭിച്ചിരുന്നു. കൊല്ലം ജില്ലയിലാകെ ശക്തമായ വേനൽ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ ഇന്നലെ വൈകിട്ടോടെ ലഭിച്ചു. അപകടം വിതച്ച ഇടിമിന്നലിൽ ഒരാൾക്ക് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലം ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം