
തിരുവനന്തപുരം: സിനിമ സംവിധായിക നയന സൂര്യന്‍റെ ദുരൂഹ മരണത്തില്‍ പൊലീസ് വീഴ്ചയുടെ മറ്റൊരു നിർണായക തെളിവ് കൂടി പുറത്ത്. നയന സൂര്യന്റെ വസ്ത്രങ്ങൾ മ്യൂസിയം സ്റ്റേഷനിൽ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ കണ്ടെത്തിയില്ല. ഫൊറൻസിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനില്ല. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് നാളെ കത്ത് നൽകും.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.
Also Read: നയന സൂര്യന്‍റെ മരണം: 'കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു'; പൊലീസിനെതിരെ മുൻ ഫോറൻസിക് മേധാവി
യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ പുതിയ അന്വേഷണ സംഘം നേരത്തെ അക്കമിട്ട് പറഞ്ഞിരുന്നു. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചിരുന്നു.
നയന സൂര്യന്‍റെ മരണം കൊലപാതകമാകാനുള്ള സാധ്യത നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഫോറൻസിക് മേധാവി ഡോ.ശശികല വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു. താൻ പറയാത്ത കാര്യങ്ങളാണ് പൊലീസ് മൊഴിയായി രേഖപ്പെടുത്തതിയതെന്നും ശശികല പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam