ശശീന്ദ്രനെ കേസിൽ ഇടപെടുവിച്ചത് എൻസിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാൾ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊല്ലം: സ്ത്രീ പീഡന കേസ് ഒത്തുതീർപ്പിന് മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തിൽ ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകി എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മിഷന്‍. പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ശശീന്ദ്രനെ കേസിൽ ഇടപെടുവിച്ചത് എൻസിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാൾ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
എൻസിപി ട്രേഡ് യൂണിയൻ നേതാവ് രാജീവ് പാർട്ടി വാട്സാപ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് യുവതിയെ പരാതി നൽകുന്നതിന് പ്രേരിപ്പിച്ചത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. എന്നാൽ യുവതിയുടെ പരാതി പാർട്ടി നേതൃത്വം ഗൗരവമായി എടുത്തില്ലെന്നുമാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തൽ.
അതേ സമയം മന്ത്രി ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട സ്ത്രീ പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പൊലീസ് ഇന്നും രേഖപ്പെടുത്തിയില്ല. വീട്ടിലെത്തിയ പൊലീസ് സംഘം യുവതി ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങിപ്പോവുകയായിരുന്നു. യുവതിയുടെ സൗകര്യം കൂടി നോക്കിയ ശേഷം അടുത്ത ദിവസം മൊഴിയെടുക്കുമെന്നാണ് വിശദീകരണം. അതേസമയം ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാനുളള തീരുമാനത്തിന്‍റെ പേരില്‍ യുവതി മുഖ്യമന്ത്രിയെ വിമര്‍ശിച്ചു.