
കണ്ണൂർ: സംസ്ഥാന ബജറ്റിലെ ഇന്ധന വില വർധന സംബന്ധിച്ചുള്ള തീരുമാനത്തിനെതിരെ ഇടതു മുന്നണിയിൽ അസ്വാരസ്യം. ഇന്ധന വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പുനരാലോചിക്കണമെന്ന ആവശ്യവുമായി എൻ സി പി രംഗത്തെത്തി. എൻ സി പി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇടത് മുന്നണി യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ സർക്കാരിന് കഴിയാത്ത സാഹചര്യം ഉണ്ടെന്നും എൻ സി പി സംസ്ഥാന പ്രസിഡന്‍റ് വിശദീകരിച്ചു. എന്നാലും ഇന്ധന വില വർധന സംബന്ധിച്ചുള്ള തീരുമാനം പുനരാലോചിക്കേണ്ടതാണെന്നും പി സി ചാക്കോ വിവരിച്ചു.
അതേസമയം എൻ സി പി സംസ്ഥാന അധ്യക്ഷൻ മോദി ഗവൺമെന്‍റിനെയും കോൺഗ്രസിനെയും വിമർശിച്ചു. മോദി സർക്കാർ ഒരോ ദിവസവും ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ ഒന്നും ചെയ്യാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നായിരുന്നു പി സി ചാക്കോ അഭിപ്രായപ്പെട്ടത്.
അതേസമയം ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ കനത്ത സെസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ ഡി എഫ് ഘടകകക്ഷി യോഗത്തില്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്തെത്തി. പ്രക്ഷോഭപാതയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നു ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണിതെന്നും സുധാകരൻ പറഞ്ഞു. പിണറായി സര്‍ക്കാര്‍ മുട്ടുകുത്തുംവരെ കോണ്‍ഗ്രസ് തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും ഉണ്ടാകുമെന്നും കെ പി സി സി പ്രസിഡന്‍റ് വ്യക്തമാക്കി. എന്തുമാകാം എന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷട്യത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam