
തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ എന്‍സിപിയിൽ നീക്കം ശക്തം. അതേസമയം, മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാര്‍ട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. എകെ ശശീന്ദ്രനെ നീക്കാനുള്ള പാര്‍ട്ടി തീരുമാനത്തോടെ എകെ ശശീന്ദ്രൻ ഇതുവരെ വഴങ്ങിയിട്ടില്ല. പ്രശ്ന പരിഹാരത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
ദേശീയ അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്താനും നീക്കമുണ്ട്. ഒരു ഭാഗത്ത് പാര്‍ട്ടിയുടെ നീക്കങ്ങള്‍ സജീവമാകുമ്പോഴും എകെ ശശീന്ദ്രന്‍റെ നിലപാട് നിര്‍ണായകമാകുകയാണ്. സമ്മര്‍ദത്തിന് വഴങ്ങാൻ തയ്യാറാകാത്ത എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയാൽ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചർച്ചക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി. പാർട്ടിയിലെ ചർച്ച പി.സി.ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനം എന്‍സിപിയുടെ ആഭ്യന്തര കാര്യമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എന്‍സിപി തീരുമാനിക്കട്ടെയെന്ന് പിസി ചാക്കോ പ്രതികരിച്ചത്.
എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ പുതിയ മന്ത്രിയാക്കാനാണ് നീക്കം. വര്‍ഷങ്ങളായി ഒരാള്‍ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാടെന്നും ഇതിനാലാണ് എകെ ശശീന്ദ്രനെ മാറ്റുന്നതെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam