
ചാത്തന്നൂർ: ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ ആധിപത്യം തകർത്ത് എൻഡിഎ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് അട്ടിമറി വിജയം. 4398 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയിച്ച സ്ഥാനാർഥിക്ക് 51923 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ആർ രാജേന്ദ്രന് 47525 വോട്ടുകളും, യുഡിഎഫ് സ്ഥാനാര്‍ഥി സൂരജ് രവി 35276 വോട്ടുകളും നേടി.
പരവൂർ മുനിസിപ്പാലിറ്റി, കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, പൂതക്കുളം, കല്ല്ലുവാതുക്കൽ എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാമണ്ഡലം. സിപിഐയുടെ നേതൃത്വത്തിലുള്ള തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയും സഹകരണ ശൃംഖലകളിലൂടെയും രൂപപ്പെട്ട ഇടതുപക്ഷ ചായ്‌വുള്ള മണ്ഡലമാണിത്. പതിറ്റാണ്ടുകളായി ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള ദ്വിമുഖ മത്സരമായിരുന്നു ഇവിടെ നടന്നിരുന്നത്. എന്നാൽ ഈയിടെയായി ഈ രീതി മാറ്റിമറിച്ച സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജിഎസ് ജയലാൽ 17,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 59,296 വോട്ടുകളായിരുന്നു ജിഎസ് ജയലാലിന് ലഭിച്ചിരുന്നത്. 42,090 വോട്ടുകൾ നേടി ബിജെപിയുടെ ബിബി ഗോപകുമാർ രണ്ടാമതെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി എൻ. പീതാംബര കുറുപ്പിന് 34,280 വോട്ടുകളായിരുന്നു നേടാൻ സാധിച്ചിരുന്നത്.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് വലിയ പ്രധാന്യം കല്‍പിക്കപ്പെടുന്ന ചില മണ്ഡലങ്ങളിൽ ഒന്നായിരുന്നു ചാത്തന്നൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 30.61 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു ബിജെപി. അതേസമയം യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഐ സ്ഥാനാർഥി ചാത്ത്ന്നൂരിൽ വിജയിച്ചത് മണ്ഡലത്തിലെ വികസനവും എംഎൽഎയുടെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഇത്തവണ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. കുടിവെള്ള പ്രശ്നങ്ങളും ചാത്തന്നൂരിലെ കോപ്പറേറ്റീവ് സ്‍പിന്നിംഗ് മിൽ അടച്ചുപൂട്ടന്നതുൾപ്പടെ ഇക്കുറി മണ്ഡലത്തിൽ ചർച്ചയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam