
നാദാപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് വിജയം കൊയ്ത് യുഡിഎഫ്. 23600 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ എം അഭിജിത് വിജയിച്ചത്. ജയിച്ച കെ എം അഭിജിത് 99763 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി പി വസന്തം 76163 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി സി പി വിപിൻ ചന്ദ്രൻ 11506 വോട്ടുകളും നേടി.
നാദാപുരം മണ്ഡലത്തിലെ വാശിയേറിയ പോരാട്ടത്തിൽ ഇക്കുറി യുഡിഎഫ് മുന്നണിക്ക് വമ്പിച്ച വിജയമാണ് കൈവരിക്കാൻ സാധിച്ചത്. ചരിത്രപരമായി തന്നെ ഇടതുപക്ഷത്തിന് അല്ലെങ്കിൽ സിപിഐക്ക് കൃത്യമായ വോട്ടുബാങ്കുകൾ ഉള്ള മണ്ഡലമായിരുന്നു നാദാപുരം. അതു കാത്തു സൂക്ഷിക്കാൻ പാർട്ടിയും ഒപ്പം പ്രവർത്തകരും എല്ലായിപ്പോഴും സജ്ജരായിരുന്നു. പക്ഷേ ഇക്കുറി വിജയം ആവർത്തിക്കാൻ ഇടതിന് സാധിച്ചില്ല. ഇടത് കോട്ട പൊളിച്ചടുക്കാനുള്ള കോൺഗ്രസിന്റെ തന്ത്രങ്ങൾ ഇത്തവണ ലക്ഷ്യം കണ്ടു.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ പരിശോധിച്ചാൽ നാദാപുരം ഒരു 'ക്ലോസ്‌ലി കണ്ടസ്റ്റഡ്' മണ്ഡലമായി മാറിയിട്ടുണ്ടെന്ന് കാണാം. 2011-ൽ സിപിഐ നേതാവ് ഇ.കെ വിജയൻ ആദ്യമായി മത്സരിക്കുമ്പോൾ 7,500-ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ 2016-ലും 2021-ലും ഈ ഭൂരിപക്ഷം 4000-ത്തിനും 4500-നും ഇടയിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണാനായത്.
വികസനവും കൃത്യമായ രാഷ്ട്രീയ വോട്ടുകളെ മുന്നണിയിൽ എത്തിക്കാനുള്ള തന്ത്രങ്ങളും ഇടത് മുന്നണി മുന്നോട്ട് വെച്ചപ്പോൾ, ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമവും പ്രാദേശിക വിഷയങ്ങളുമടക്കം മുന്നോട്ടുവെച്ചായിരുന്ന വലത് നീക്കം. അതേസമയം, മുൻ എംഎൽഎയും സിപിഐ നേതാവുമായ സത്യൻ മൊകേരിയുടെ ഭാര്യ പി. വസന്തത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഇക്കുറി മണ്ഡലത്തിലും പാർട്ടിക്കുള്ളിൽ തന്നെയും അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്നായിരുന്നു റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam