
തൃശ്ശൂര്‍: കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്‍റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ ,വാസവന്‍. വീട് തിരിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും . റിസ്ക് ഫണ്ടിൽ നിന്ന് ഇതിന് ആവശ്യമായ തുക നൽകാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി. സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത് എന്നും മന്ത്രി വിശദീകരിച്ചു.
തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്‍റേതാണ് ജപ്തി നടപടി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലാണ്. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നിൽക്കുന്നത്.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. 2013 ലാണ് കുടുംബം ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. പലിശ അടക്കം അഞ്ച് ലക്ഷം രൂപയാണ് കുടുംബം ഇനി അടയ്ക്കാനുണ്ടായിരുന്നത്. സാവകാശം ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോഴായിരുന്നു ബാങ്കിന്‍റെ നടപടിയെന്നും ഓമന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam