
ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽവച്ച് അതിദാരുണമായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കസ്റ്റഡിയിൽവച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായാണ് രാജ്കുമാർ മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പോസ്റ്റുമോർട്ടത്തിൽ 22 പുതിയ പരിക്കുകളാണ് രാജ്കുമാറിന്റെ ശരീരത്തിൽനിന്ന് തിരിച്ചറിഞ്ഞത്.
കാലിനും തുടയിലുമായാണ് പുതിയ മുറിവുകൾ കണ്ടെത്തിയത്. തുടയില്‍ നാല് സെന്റീമീറ്റർ ആഴത്തിൽ ചതവും മുതുകിൽ 20 സെന്റീമീറ്ററില്‍ പരുക്കും കണ്ടെത്തി. കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതോടെ ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചതെന്ന ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണസംഘം തള്ളി. അതേസമയം, കേസിൽ പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ ഒന്നാം പ്രതിയായ എസ്ഐ സാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
റിമാൻഡ് ചെയ്യും മുമ്പ് രാജ്‌കുമാറിനെ കൃത്യമായ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നില്ലെന്ന് കോടതി പറഞ്ഞു. രാജ്‌കുമാറിന്റെ പരുക്കുകൾ സംബന്ധിച്ച് ജയിൽ അധികൃതർ റിപ്പോർട്ട് നൽകാത്തത് വീഴ്ചയാണ്. എത്ര സാക്ഷികളെ കൊണ്ടുവന്നാലും സാഹചര്യ തെളിവുകള്‍ മാറ്റാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി എസ്പി ഉള്‍പ്പടെയുള്ള മേൽ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നെന്നും കസ്റ്റഡിയിൽ നിന്ന് ജയിലിൽ എത്തിക്കുന്നത് വരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. നിലവിൽ ദേവികുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സാബു. കേസില്‍ ആകെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ രാജ്കുമാറിന്‍റെ പോസ്മോർട്ടം റിപ്പോർട്ട്, മെഡിക്കൽ രേഖകൾ അടക്കം എല്ലാ രേഖകളും ഇന്ന് ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam