
കാസർകോട്: നീലേശ്വരം പരപ്പച്ചാലിൽ ജപ്തി നടപടിയെ തുടർന്ന് കേരള ബാങ്ക് അധികൃതർ ഇറക്കി വിട്ട കുടുംബത്തിന് ആശ്വാസം. പ്രവാസി ബിസിനസുകാരനായ ആലപ്പുഴ സ്വദേശി ഉണ്ണിക്കൃഷ്ണൻ കുടുംബത്തിന്റെ ബാങ്ക് കുടിശ്ശിക മുഴുവൻ അടച്ചു. വീട് ഇന്ന് തന്നെ തുറന്നു കൊടുക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായി ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഉണ്ണിക്കൃഷ്ണൻ ഈ കുടുംബത്തിന് സഹായവുമായി എത്തിയത്.
കാസർകോട് നീലേശ്വരം പരപ്പച്ചാലിൽ ആണ് വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ജപ്തി നടപടിയെ തുടർന്ന് കേരള ബാങ്ക് ഇറക്കിവിട്ടത്. വീടിന്റെ വരാന്തയിലായിരുന്നു ഈ കുടുംബം ഇന്നലെ ഉറങ്ങിയത്. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി നടപടി എന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം.
കാസർകോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന ഏഴും മൂന്നും വയസുള്ള രണ്ട് കുട്ടികൾ എന്നിവരെയാണ് ഇറക്കി വിട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് ജാനകിയുടെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയിൽ പോയ സമയത്താണ് ജപ്തി നടപടികൾ നടന്നത്. സാധനങ്ങൾ പുറത്ത് എടുത്തിട്ട ശേഷം വീട് പൂട്ടീസിൽ ചെയ്യുകയായിരുന്നു.
2013 ൽ എടുത്ത രണ്ട് ലക്ഷം രൂപ ലോൺ ആറര ലക്ഷം കുടിശ്ശികയാവുകയായിരുന്നു. 2,99,000 രൂപ അടച്ചാൽ ജപ്തി നടപടിയിൽ നിന്ന് ഒഴിവാക്കാം എന്ന് ബാങ്ക് അധികൃതർ പറഞ്ഞെങ്കിലും അതും അടക്കാൻ കഴിഞ്ഞില്ല. തെങ്ങിൽ നിന്ന് വീണ് പരിക്കുപറ്റി കിടപ്പിലായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഇനി എന്തു ചെയ്യും എന്ന ആശങ്കയിലായിരുന്നു കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam