
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. വീയപുരം പിബിസി പള്ളാത്തുരുത്തി, യുബിസി-നടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടിൽ തെക്കെതിൽ, കുമരകം ടൗൺ ബോട്ട് ക്ലബ് - ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്സിൽ കാട്ടിൽ തെക്കേതിൽ, (കെപിബിസി കേരള) നാലാം ഹീറ്റ്സിൽ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്സിൽ നിരണം എൻസിഡിസി എന്നിവരാണ് ഒന്നാമതെത്തിയത്. ഇവരിൽ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിക്കുക. അഞ്ചാമതായ നിരണം എൻസിഡിസി പുറത്തായി.
ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് പുന്നമടക്കായലിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരം ആരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭം കുറിച്ച് പതാക ഉയർത്തിയത്. മത്സരം തുടങ്ങാനിരിക്കെ ശക്തമായ മഴ പിന്നീട് മാറിനിന്നതോടെ ജനം കൂടുതൽ ആവേശത്തിലായി.
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം നടത്തി സിപിഎം
പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയുന്നുണ്ട്. പുന്നമടക്കായലിന്റെ തീരമാകെ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് വള്ളംകളി കാണാനായി പുന്നമടക്കായലിന്റെ ഓരങ്ങളിൽ കാത്ത് നിൽക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, ജനപ്രതിനിധികൾ അടക്കം വള്ളംകളി കാണാനെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam