
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ ആണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുക. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റ് പ്രമുഖ വ്യവസായി ജേക്കബ് ജോണിന് നൽകിയും 25000 രൂപയുടെ പ്ലാറ്റിനം കോർണർ ടിക്കറ്റ് വിദേശ വ്യവസായി ഹാരിസ് രാജയ്ക്ക് നൽകിയുമാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ ആണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുക.
ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. വ്യാഴാഴ്ച ഉച്ചയോടെ ഈ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം. എസ്ബിഐ, കാനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകള്‍ വഴി ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം വെള്ളിയാഴ്ച്ചയോടെ സജ്ജമാവും.
ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റിൽ അഞ്ച് പേർക്ക് നെഹ്റു പവലിയനിൽ പ്രവേശനം ലഭിക്കും. നാലു പേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. കോർപറേറ്റ് ബോക്സ്, പ്ലാറ്റിനം കോര്‍ണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിൽ എത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണ സൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. നെഹ്‌റു പവലിയനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, റോസ് കോര്‍ണര്‍ 1500, വിക്ടറി ലൈൻ 500, ഓള്‍ വ്യൂ 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്. ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ ആർ ഡി ഒയും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ എം ജെ മോബി, എഡിഎം സി പ്രേംജി, എൻടിബിആർ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam