കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍ ഉള്ളത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 10 ഹോട്ട്സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ആശ്വാസത്തിന്റെ ദിനമാണ്. ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ലോക്ക് ഡൗൺ ആരംഭിച്ച ശേഷം പുതിയ രോഗികൾ ഇല്ലാത്ത ആദ്യ ദിനമാണ് ഇന്ന്. അതേസമയം, ഒന്‍പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ നാല് പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ പട്ടികയില്‍ നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്പിളുകള്‍ നെഗറ്റീവാണ്.