മാർ ആലഞ്ചേരി ഒഴിഞ്ഞു, അങ്കമാലി അതിരൂപതാ ബിഷപ്പ് ഇനി മാർ ആന്‍റണി കരിയിൽ

By Web TeamFirst Published Aug 30, 2019, 4:01 PM IST
Highlights

മാണ്ഡ്യ രൂപതയുടെ ബിഷപ്പ് മാർ ആന്‍റണി കരിയിൽ ആണ് പുതിയ ആർച്ച് ബിഷപ്പാകുക. സ്വതന്ത്ര ചുമതല നൽകിയാണ് നിയമനം. 

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് ഇനി മുതൽ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ്. കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് പകരം മാണ്ഡ്യ രൂപത ബിഷപ്പ് ആന്‍റണി കരിയിലാണ് ഇനി മുതൽ അതിരൂപതയുടെ ബിഷപ്പാവുക. സഭയുമായി ബന്ധപ്പെട്ട വിവാദ ഭൂമിയിടപാടിൽ വിമതവിഭാഗത്തെ പിന്തുണച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തെയും മാർ ജോസ് പുത്തൻവീട്ടിലിനെയും സ്ഥലം മാറ്റിയതിനൊപ്പം പുതിയ നിയമനങ്ങളും നൽകിയിട്ടുണ്ട്. 

ബിഷപ്പ് ആന്‍റണി കരിയിലിന് പകരം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മാണ്ഡ്യ രൂപത അധ്യക്ഷനാകും. ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് രൂപത സഹായമെത്രാനാകും.

ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയിൽ രണ്ട് വർഷമായി പുകയുന്ന പ്രതിസന്ധികൾക്കുള്ള പരിഹാര നടപടികളാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ വികർ എന്ന പദവിയിലാണ് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ് എത്തുന്നത്.

സിഎംഐ സന്ന്യാസ സഭാംഗവും എറണാകുളം- അങ്കമാലി അതിരൂപതക്കാരനുമാണ് ആന്‍റണി കരിയിൽ. സ്വതന്ത്ര ചുമതലയിൽ ബിഷപ്പ് എത്തിയതിനാൽ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി അതിരൂപതയുടെ ദൈനംദിന ഭരണചുമതലയിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞു. എങ്കിലും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ആയി അദ്ദേഹം തുടരും.

ഭൂമി ഇടപാട്, വ്യാജ രേഖാകേസ് അടക്കമുള്ളവയിൽ  സഭയെ മുൾമുനയിൽ നിർത്തിയ ഒരു വിഭാഗം വൈദികർക്കും സിനഡ് കടിഞ്ഞാണിടുകയാണ്. ഇതിന്‍റെ ഭാഗമായാണ് നിലവിൽ സസ്പെൻഡ് ചെയ്യപ്പെട്ട സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാൽ അതിരൂപത സഹായമെത്രാൻ പദവി തിരിച്ച് നൽകണമെന്ന ആവശ്യം സിനഡ് അംഗീകരിക്കുകയായിരുന്നു. 

click me!