
കൊച്ചി: ലോക്ഡൗണിലെ ഒഴിവു വേള നാടിന് വേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് തൃപ്പൂണിത്തുറ പാവംകുളങ്ങരയിലെ ബിഎസ്ബി ക്ലബിലെ അംഗങ്ങളായ ഒരു കൂട്ടം യുവാക്കൾ. നാം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധികളിലൊന്നിനെ ഉപയോഗപ്രദമായി രീതിയിൽ മാറ്റിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും നിത്യജീവിതത്തിൽ പ്ലാസ്റ്റികും അവയുടെ ഉത്പന്നങ്ങളും നമുക്കൊപ്പമുണ്ടാകും. നമ്മുടെയൊക്കെ വീടിന്റെ പരിസരത്തും പാതയോരങ്ങളിലും വലിച്ചറിഞ്ഞിരിക്കുന്നവ ധാരാളം പ്ലാസ്റ്റിക് കുപ്പികളുണ്ടാകും. പ്ലാസ്റ്റിക് വിമുക്ത കേരളമെന്ന സ്വപ്നത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഈ കുപ്പികൾ. ഇവ ശേഖരിച്ചാൽ തന്നെ എന്തുചെയ്യും എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.
എന്നാൽ അതേ വെയ്സ്റ്റ് കുപ്പികൾ നാടിന് ഗുണകരമായി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് ഉപയോഗശൂന്യമെന്ന് ഉറപ്പിച്ച് വലിച്ചറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. വേറിട്ട ആശയം നടപ്പിലാക്കാൻ ചെലവഴിക്കേണ്ടി വന്നത് 14000 രൂപ മാത്രം. ഈ നിർമ്മാണത്തിനായി ശേഖരിച്ചത് 650ത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ.
കിണർ സ്റ്റോപെന്ന് പേരൊക്കെ ഉണ്ട്. എന്നാൽ മഴയത്തും, വെയിലത്തും ഒന്ന് കയറി നിൽക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രമില്ല. ഈ പ്രശ്നം പരിഹരിക്കാൻ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ തന്നെ മുന്നിട്ടിറങ്ങി. നാട്ടിൽ കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ ടംഗീസ് കൊണ്ട് കോർത്ത് അടുക്കി വെച്ചു, നിലത്ത് ടൈല് വിരിച്ചു. മേൽക്കൂര മറക്കാൻ ഷീറ്റ് ഉപയോഗിച്ചു. ചിലവ് വെറും 14,000 രൂപ മാത്രം. ഗുണം രണ്ടാണ്.കാത്തിരിപ്പ് കേന്ദ്രം മാത്രമല്ല പരിസരത്തെ പ്ലാസ്കിക് കുപ്പികളും ഒറ്റയടിക്ക് അപ്രത്യക്ഷമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam